ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ജിഹാദി ഗ്രൂപ്പുകൾ ആരംഭിച്ച ആക്രമണത്തിൽ പട്ടാള ഭരണകൂടത്തിലെ പ്രതിരോധ മന്ത്രി ജനറൽ സാദിയോ കാമെറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാമക്കോയ്ക്കു 15 കിലോമീറ്റർ അകലെ അതീവ സുരക്ഷാ മേഖലയായ കാതിയിൽ ഇദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ട് ചാവേർ കാർബോംബ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച ആരംഭിച്ച ജിഹാദി ആക്രമണം ഇന്നലെയും തുടർന്നു.
ജനറൽ കാമെറയുടെ മരണം പട്ടാളഭരണകൂടത്തിന് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.പട്ടാളഭരണകൂടത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ജനറൽ അടുത്ത ഭരണത്തലവനാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.
ഇടക്കാല പ്രസിഡന്റ് അസ്സിമി ഗോയ്തയുടെ വസതിയും കാതിയിലാണ്. ഇദ്ദേഹം സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.
അൽ ക്വയ്ദ ബന്ധമുള്ള ജമാത്ത് നസറത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ (ജെഎൻഐഎം), അസ്വദ് ലിബറേഷൻ ഫ്രണ്ടിലെ (എഫ്എൽഎ) തുവാറഗ് വിമതർ എന്നീ ജിഹാദി ഗ്രൂപ്പുകാണ് ശനിയാഴ്ച മുതൽ മാലിയിലുടനീളം ആക്രമണം നടത്തുന്നത്.
ബാമക്കോ, വടക്കൻ മാലിയിലെ ഗാവോ, കിഡാൽ, മധ്യ മാലിയിലെ സെവേരേ നഗരം എന്നിവടങ്ങളിൽ പട്ടാളഭരണകൂടത്തിന്റെ ആസ്ഥാനങ്ങൾ ലക്ഷ്യമിൻ വൻ ആക്രമണമുണ്ടായി. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും പ്രധാന പ്രദേശങ്ങളുടെയും നിയന്ത്രണത്തിനായി വരും ദിവസങ്ങളിൽ പോരാട്ടം തുടരുമെന്നാണ് സൂചന.